കേരളം ഇന്നനുഭവിക്കുന്ന ധനപ്രതിസന്ധിക്ക് സുപ്രീംകോടതിയില്‍നിന്നു പരിഹാരം ലഭിച്ചില്ലെങ്കില്‍ അടുത്തമാസം സര്‍ക്കാരിനെ കാത്തിരിക്കുന്നത് വലിയ കടമ്പ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കും ഇതു കാരണമാകുമെന്നാണു വിലയിരുത്തല്‍. സമാനതകളില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണു കേരളം കടന്നുപോകുന്നത്. 2016 ല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരമൊരു സ്‌ഥിതിവിശേഷം ഉണ്ടായിട്ടില്ല. കഴിഞ്ഞവര്‍ഷവും പ്രതിസന്ധിയുണ്ടായിരുന്നെങ്കിലും ഇത്ര രൂക്ഷമായിരുന്നില്ല. സാധാരണ ജനങ്ങളെ ബാധിക്കുന്ന ക്ഷേമപദ്ധതികള്‍ തുടരാനാകാത്തതാണ് തെരഞ്ഞെടുപ്പുസമയത്ത് സര്‍ക്കാരിനു മുന്നിലുള്ള സുപ്രധാന പ്രശ്‌നം. ക്ഷേമപെന്‍ഷന്‍ ആറുമാസത്തോളം കുടിശികയായിട്ടുണ്ട്. പ്രതിപക്ഷവും മറ്റും ഇത് വലിയ പ്രചാരണ വിഷയമാക്കുന്നു.
ഈ സാഹചര്യത്തില്‍ രണ്ടു മാസത്തെ പെന്‍ഷനെങ്കിലും തെരഞ്ഞെടുപ്പിനു മുന്‍പ് നല്‍കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍. ഇതിനായി സഹകരണ ബാങ്കുകളെയും മറ്റും സമീപിച്ചിട്ടുണ്ടെങ്കിലും ധനലഭ്യതയില്‍ ഇതുവരെ വ്യക്‌തതയുണ്ടായിട്ടില്ല. സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പിക്കലും അങ്ങനെതന്നെ. കരാറുകാര്‍ക്കു ബില്‍ ഡിസ്‌കൗണ്ടിങ് സംവിധാനമൊരുക്കി പ്രശ്‌നം പരിഹരിക്കാനാണു നീക്കമെങ്കിലും നിലവിലെ കുടിശികയില്‍ ഒരു വിഹിതമെങ്കിലും നല്‍കാതെ അവര്‍ വഴങ്ങാത്ത സ്‌ഥിതിയാണ്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമെന്ന നിലയില്‍ കുറഞ്ഞത് 30,000 കോടി രൂപയെങ്കിലും അടുത്തമാസം അവസാനത്തോടെ വേണ്ടിവരും. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതുതന്നെ ഇതു മുന്നില്‍ കണ്ടുകൂടിയാണ്. കേസ് അടുത്ത 6, 7 തീയതികളിലാണു പട്ടികയില്‍പെടുത്തിയിട്ടുള്ളത്. അനുകൂല തീരുമാനം ഉടനുണ്ടായില്ലെങ്കില്‍ സംസ്‌ഥാനത്തിന്റെ സ്‌ഥിതി ഗുരുതരമാകും. കേന്ദ്രസര്‍ക്കാരാകട്ടെ, സംസ്‌ഥാനം സുപ്രീംകോടതിയെ സമീപിച്ചതിലുള്ള പ്രതിഷേധത്തിലുമാണ്. നിലവില്‍ 13,500 കോടി രൂപ കേരളത്തിനു നല്‍കാനുണ്ടെന്നു കേന്ദ്രം സമ്മതിച്ചിട്ടുണ്ട്.
വൈദ്യുതിമേഖലയിലെ പരിഷ്‌കാരം, പബ്ലിക് അക്കൗണ്ട്, കിഫ്‌ബി വായ്‌പാ തിരിച്ചടവ് എന്നിവ പരിഗണിക്കാതെ വായ്‌പ വെട്ടിക്കുറച്ചതുള്‍പ്പെടെയുള്ള വിഹിതത്തിലാണിത്. കേസുമായി സുപ്രീംകോടതിയെ സമീപിച്ചതിനാല്‍ ആ പണംപോലും ഇപ്പോള്‍ കൈമാറില്ലെന്ന നിലയിലാണു കേന്ദ്രം. അടുത്തമാസം അതും കിട്ടാതായാല്‍ നില അതീവഗുരുതരമാകും. ഇതു മുന്നില്‍ കണ്ട് വര്‍ഷാന്ത്യച്ചെലവ് നിയന്ത്രിക്കുനുളള തന്ത്രങ്ങളും സംസ്‌ഥാനം പയറ്റുന്നുണ്ട്.
ധനപ്രതിസന്ധി നിമിത്തം പദ്ധതിപ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും മന്ദഗതിയിലാണെന്ന് ആസൂത്രണബോര്‍ഡിനു കീഴിലുളള പദ്ധതി അവലോകന സംവിധാനമായ പ്ലാന്‍സ്‌പെയ്‌സ് വ്യക്‌തമാക്കുന്നു. നിലവിലെ സ്‌ഥിതിയനുസരിച്ച് മൊത്തം പദ്ധതിയുടെ 58.9 ശതമാനമേ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളൂ. തദ്ദേശപദ്ധതി 59.53 ശതമാനത്തിലേ എത്തിയിട്ടുള്ളൂ. 60 ശതമാനത്തിനു മുകളില്‍ പോയിട്ടുള്ളതു സംസ്‌ഥാന പദ്ധതികള്‍ മാത്രമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ 55.14 ശതമാനമാണു പൂര്‍ത്തിയായിട്ടുള്ളത്. പദ്ധതിപൂര്‍ത്തീകരണത്തിന് ഇനി കഷ്‌ടിച്ച് ഒരു മാസമേ ബാക്കിയുള്ളൂ. ഇതിനിടയില്‍ എത്ര പരിശ്രമിച്ചാലും പദ്ധതി ലക്ഷ്യം കാണില്ലെന്നാണു വിദഗ്‌ധര്‍ വ്യക്‌തമാക്കുന്നത്.
ഈ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ആശ്വാസം സര്‍ക്കാരിനു ലഭിച്ചേക്കാം. എന്നാല്‍ കുറഞ്ഞത് 18,000 കോടിയെങ്കിലും അത്യാവശ്യങ്ങള്‍ക്കു വേണ്ടിവരുമെന്നാണു വിലയിരുത്തല്‍. ജനുവരിയിലെ കണക്കനുസരിച്ച് ജി.എസ്.ടിയില്‍നിന്ന് 5000 കോടിയോളം ലഭിക്കുന്നുമെന്നു ധനവകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്. മറ്റ് നികുതിയിനങ്ങളെല്ലാം കൂട്ടിയാലും 7000 കോടിക്കപ്പുറം പോവില്ല. ഇതില്‍ത്തന്നെ ഏകദേശം 2000 കോടിയോളം ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമായി വേണ്ടിവരും. ബാക്കിത്തുകയേ മറ്റുകാര്യങ്ങള്‍ക്കു വിനിയോഗിക്കാനാകൂ. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി കൂടി കൈവിട്ടാല്‍ എന്തുചെയ്യുമെന്ന ആലോചന സര്‍ക്കാരിനെയും ഇടതുമുന്നണിയേയും വല്ലാതെ വലയ്‌ക്കുന്നത്.