ഏഴു ഘട്ടമായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാളെ ഇന്ത്യന്‍ ജനത ആദ്യമായി ബൂത്തിലേക്ക്. നിര്‍ണായക തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് രാജ്യം. ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും വലിയ പരീക്ഷയ്‌ക്കുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുമ്പോള്‍ വോട്ടര്‍മാരുടെ പ്രതികരണം അറിയാനുള്ള ആകാംക്ഷ രാഷ്‌ട്രീയ മാപിനിയില്‍ ചൂട് വര്‍ധിപ്പിച്ചിരിക്കുന്നു. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലെ വോട്ടിങ് ഒരു ട്രെന്‍ഡ് ആയി മാറാനുള്ള സാധ്യതയുണ്ടെന്നിരിക്കേ മികച്ചൊരു തുടക്കമാണ് രാഷ്‌ട്രീയപ്പാര്‍ട്ടികളുടേയും നേതാക്കളുടേയും പ്രതീക്ഷ. തെരഞ്ഞെടുപ്പുകളോട് ഇന്ത്യയിലെ യുവജനങ്ങള്‍ക്കു താല്‍പ്പര്യം കുറയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ എത്രമാത്രം ശരിയാണെന്ന് ആദ്യ ഘട്ടത്തിലൂടെ തന്നെ വ്യക്‌തമാക്കപ്പെട്ടേക്കാം.
തമിഴ്‌നാട് അടക്കം 21 സംസ്‌ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളിലാണ് നാളെ വിധിയെഴുത്ത് നടക്കുക. 1625 സ്‌ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാജസ്‌ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, പശ്‌ചിമ ബംഗാള്‍ തുടങ്ങിയ സംസ്‌ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധി, പ്രിയങ്ക വാധ്ര, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തൃണമൂലിനുവേണ്ടി മമതാ ബാനര്‍ജി തുടങ്ങിയ താര പ്രചാരകരെല്ലാം പ്രചാരണ രംഗത്ത് സജീവമായിരുന്നു. റാലികള്‍ വ്യാപകമായി സംഘടിപ്പിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ കാര്‍ത്തി ചിദംബരം (ശിവഗംഗ), ഡി.എം.കെയുടെ കനിമൊഴി (തൂത്തുക്കുടി), ബി.ജെ.പിയുടെ കെ. അണ്ണാമലൈ (കോയമ്പത്തൂര്‍), നിതിന്‍ ഗഡ്‌കരി (നാഗ്‌്പൂര്‍), കിരണ്‍ റിജിജു (അരുണാചല്‍ വെസറ്റ്), ബിപ്ലവ് കുമാര്‍ ദേവ് (ത്രിപുര വെസ്‌റ്റ് ) തുടങ്ങിയ പ്രമുഖര്‍ ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.
തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കച്ചത്തീവ് വിവാദം കത്തിക്കയറിയിരുന്നു. കച്ചത്തീവ് ശ്രീലങ്കയ്‌ക്കു വിട്ടുനല്‍കിയതിന്റെ പേരില്‍ കേന്ദ്രം ഭരിച്ച മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവാദത്തിനു തുടക്കമിട്ടത്. തമിഴ്‌നാടിനുവേണ്ടി ബി.ജെ.പി. സര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ലെന്നും അതിനാലാണ് കച്ചത്തീവ് വിഷയം ഏറ്റെടുത്തതെന്നും തമിഴ്‌നാട്ടില്‍ ഇന്ത്യ മുന്നണിയുടെ മുഖമായി മാറിയ ഡി.എം.കെ. മറുപടി നല്‍കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റിനുശേഷം ഇന്ത്യാ സഖ്യം ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധപ്രകടനം ശ്രദ്ധേയമായിരുന്നു. ബി.ജെ.പിക്കെതിരേ പ്രസംഗിക്കുന്ന മുഖ്യമന്ത്രിമാരെയെല്ലാം ജയിലിലടച്ചും അവര്‍ക്കെതിരേ നടപടി സ്വീകരിച്ചും പ്രതികാരം തീര്‍ക്കുകയാണ് ബി.ജെ.പിയെന്ന് പ്രചാരണ വേദികളിലെല്ലാം ആരോപിക്കപ്പെട്ടു. ഇലക്‌ടറല്‍ ബോണ്ടില്‍ ബി.ജെ.പിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരുന്നു ഇന്ത്യ മുന്നണിയുടെ ശ്രമം.
2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം സാധ്യമാക്കാന്‍ ദിവസവും 24 മണിക്കൂറെന്ന മോദി ഗാരന്റിയാണ് ബി.ജെ.പിയുടെ പ്രകടന പത്രിക ഉറപ്പു നല്‍കുന്നത്. മോദിയിലുള്ള വിശ്വാസം തന്നെയാണ് ബി.ജെ.പിയുടെ തുറുപ്പ് ചീട്ട്. രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതു നേട്ടമാകുമെന്ന് ബി.ജെ.പി. കണക്കുകൂട്ടുന്നു. പൗരത്വഭേദഗതി നിയമം കൊണ്ടുവരാന്‍ കഴിഞ്ഞതു നേട്ടമായി ബി.ജെ.പി. അവതരിപ്പിക്കുമ്പോള്‍ അതിനെതിരേയുള്ള നിലപാട് ഇന്ത്യ സഖ്യം വോട്ടായി മാറുമെന്ന് കരുതുന്നു. കര്‍ഷക സമരവും മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യവുമെല്ലാം പ്രചാരണ രംഗത്ത് സജീവ ചര്‍ച്ചാ വിഷയമായി. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും ഇതേ വിഷയങ്ങള്‍ നിലനില്‍ക്കുമെന്ന് ഉറപ്പ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയില്‍ എന്‍.ഡി.എ. പുലര്‍ത്തിയിരുന്ന തുടര്‍ഭരണ പ്രതീക്ഷകള്‍ക്ക് ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. പുറത്തുവന്ന തെരഞ്ഞെടുപ്പ് സര്‍വേകളിലും മോദിക്കു തന്നെയാണ് മുന്‍തൂക്കം. അന്തിമഫലം എന്തു തന്നെയായാലും ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യ സഖ്യത്തിനു കീഴില്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടുണ്ടെന്നു പ്രചാരണ മുഖത്തുനിന്ന് വ്യക്‌തം. ഇത്തവണ നാനൂറിലേറെ സീറ്റ് നേടി അധികാരത്തില്‍ വരുമെന്നു പ്രധാനമന്ത്രിയടക്കം പറയുമ്പോഴും കണക്കുകള്‍ നിരത്തി ഉറപ്പിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഹിന്ദി ഹൃദയഭൂമിയില്‍ സര്‍വാധിപത്യം പുലര്‍ത്തിയപ്പോഴും കഴിഞ്ഞതവണ 400 കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവിടങ്ങളില്‍ അതേ പ്രകടനം ആവര്‍ത്തിക്കുമെന്ന് സര്‍വേകള്‍ പറയുന്നുണ്ടെങ്കിലും ബി.ജെ.പി. നേതാക്കളടക്കം ചില അപ്രതീക്ഷിത നഷ്‌ടങ്ങള്‍ പ്രതീക്ഷിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കണക്കുകൂട്ടുന്നതുപോലൊരു വിജയം ബി.ജെ.പിക്ക് പാടായി മാറും. അതുകൊണ്ടാണ് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വസന്നാഹത്തോടെയും ബി.ജെ.പി. പ്രചാരണം കൊഴിപ്പിക്കുന്നത്.