ഹൃദയാഘാതം മനുഷ്യ ഹൃദയത്തില്‍ സ്‌ഥിരമായ കേടുപാടുകള്‍ അവശേഷിപ്പിക്കും. അതു പരിഹരിക്കാനുള്ള കഴിവ് നമ്മുടെ ഹൃദയത്തിന് ഇല്ലാത്തതാണു കാരണം. ചില മത്സ്യങ്ങള്‍ക്കള്‍ക്കും ഉഭയജീവികള്‍ക്കും ഹൃദയകോശങ്ങളുടെ തകരാര്‍ മാറ്റാനും നശിച്ചുപോയ പേശികള്‍ക്കു പകരം വീണ്ടും വളര്‍ത്തിക്കൊണ്ടുവരാനും കഴിയും. ആ രഹസ്യം അറിഞ്ഞാല്‍ മനുഷ്യരില്‍ പ്രയോഗിക്കാം... പക്ഷേ, തടസമുണ്ട്, മത്സ്യങ്ങളും സസ്‌തനികളും തമ്മിലുള്ള വലിയ അന്തരം... ആ പ്രശ്‌നം നിലനില്‍ക്കെയാണു ഗവേഷകരുടെ ശ്രദ്ധ സീബ്രാ ഫിഷുകളിലേക്കു തിരിഞ്ഞത്. അലങ്കാരമത്സ്യമായി മലയാളികള്‍ വളര്‍ത്തുന്ന വരയന്‍ മത്സ്യങ്ങളിലേക്ക്...
ശരീരത്തിലെ മറ്റു കോശങ്ങളില്‍നിന്നു വ്യത്യസ്‌തമാണു ഹൃദയകോശങ്ങള്‍. ചര്‍മത്തിലും കുടലിലുമൊക്കെ പഴയതോ കേടായതോ ആയ കോശങ്ങളെ മാറ്റിസ്‌ഥാപിക്കാന്‍ നിരന്തരം കോശ വിഭജനം നടക്കുന്നുണ്ട്. ഹൃദയത്തിലെ പേശീകോശങ്ങളായ കാര്‍ഡിയോമയോസൈറ്റുകള്‍ സാധാരണയായി ജനനത്തിനു പിന്നാലെ വിഭജിക്കുന്നത് നിര്‍ത്തും. കേടായ കോശങ്ങളെ പുനഃസൃഷ്‌ടിക്കുന്നതിനു കഴിവ് ഹൃദയത്തിനു കുറവാണെന്നര്‍ഥം. സങ്കീര്‍ണമായ ഘടനയും പ്രവര്‍ത്തനവുമുള്ള സവിശേഷ കോശങ്ങളാണു കാര്‍ഡിയോമയോസൈറ്റുകള്‍.
എങ്കിലും ഹൃദയത്തിനു മുറിവേറ്റാല്‍, പരിഹരിക്കാന്‍ ശരീരം ശ്രമിക്കും. അങ്ങനെയുണ്ടാകുന്ന കോശങ്ങള്‍ക്കു ഹൃദയപേശികളുടെ അതേ ഗുണങ്ങള്‍ ഉണ്ടാകില്ലെന്നു മാത്രം. അവ രക്‌തം ഫലപ്രദമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവിനെ ദുര്‍ബലപ്പെടുത്തുകയും ദീര്‍ഘകാല സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യും. ഹൃദയത്തിന്റെ തകരാര്‍ ആയുഷ്‌കാലം മുഴുവന്‍ രോഗികളെ പിന്തുടരാന്‍ കാരണം ഇതാണ്. ഹൃദയകോശ പുനരുജ്‌ജീവനത്തെക്കുറിച്ചുള്ള ഗവേഷണം തുടരുകയാണ്, മൂലകോശ തെറാപ്പി, ടിഷ്യു എന്‍ജിനീയറിങ്, ജീന്‍ തെറാപ്പി എന്നിവ പോലുള്ള ഹൃദയ കോശങ്ങളുടെ പുനരുജ്‌ജീവനത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ശാസ്‌ത്രജ്‌ഞര്‍ പരീക്ഷിക്കുന്നുണ്ട്. ആ അന്വേക്ഷണത്തിനിടയിലേക്കാണു സീബ്രാ ഫിഷുകള്‍ നീന്തിയെത്തിയത്.
അനുകരണമില്ല, താരതമ്യം മാത്രം
സീബ്രാ ഫിഷുകള്‍ക്ക് ഹൃദയകോശങ്ങളിലെ തകരാര്‍ പരിഹരിക്കാനുള്ള കഴിവുണ്ട്. പക്ഷേ, അതു മനുഷ്യരില്‍ പകര്‍ത്താനാകില്ല. അതിനാല്‍ താരതമ്യ പഠനത്തിനാണു യൂട്ടാ സര്‍വകലാശാലയിലെ ബയോളജിസ്‌റ്റുകള്‍ മുന്‍ഗണന നല്‍കിയത്. ഹൃദയം പുനരുജ്‌ജീവിപ്പിക്കാന്‍ കഴിയുന്ന സീബ്രാ ഫിഷ്, അതിനു കഴിയാത്ത മെഡാക്ക മീനുകള്‍. അവര്‍ നിരീക്ഷിച്ചത് ഇവയെയാണ്.
കാരി പറയുന്നു... രണ്ട് മീനുകളുടെ കഥ
സീബ്രാ ഫിഷിനും മെഡാക്കയ്‌ക്കും ചില സാമ്യങ്ങളുണ്ട്. സമാനമായ ഹൃദയ രൂപഘടനയാണ് അവയ്‌ക്ക്. ഒരേപോലുള്ള ആവാസവ്യവസ്‌ഥയിലാണു ജീവിതം.. എന്നിട്ടും അവയിലെ ഹൃദയങ്ങളിലെ മാറ്റമെന്താണ്? ഗാഗ്‌നോണ്‍ ലാബിലെ പോസ്‌റ്റ് ഡോക്‌ടറല്‍ ഗവേഷകനും ഗവേഷണ ഗ്രന്ഥത്തിന്റെ പ്രധാന രചയിതാവുമായ ക്ലേട്ടണ്‍ കാരിയുടെ വാക്കുകള്‍...
'മീനുകളെ പഠിക്കുന്നതിലൂടെ അവയുടെ ഹൃദയങ്ങളിലെ പ്രധാന വ്യത്യാസങ്ങള്‍ എന്താണെന്നു കണ്ടെത്താന്‍ ഞങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് കരുതി. കാഴ്‌ചയില്‍ വളരെ സാമ്യമുള്ള ഈ രണ്ട് ഹൃദയങ്ങളും യഥാര്‍ത്ഥത്തില്‍ വളരെ വ്യത്യസ്‌തമായിരുന്നു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന പൊതുപൂര്‍വികന്റെ പിന്‍ഗാമികളാണു സീബ്രാഫിഷ് (ഡാനിയോ റെറിയോ), മെഡാക്ക (ഒറിസിയസ് ലാറ്റിപ്പസ്) എന്നിവ. റേഫിന്‍ഡ് മത്സ്യങ്ങളുടെ ടെലിയോസ്‌റ്റ് കുടുംബത്തിലെ അംഗങ്ങള്‍. ഇവ രണ്ടും ഏകദേശം 1.5 ഇഞ്ച് നീളമുള്ളതും ശുദ്ധജലത്തില്‍ വസിക്കുന്നതും രണ്ട് അറകളുള്ള ഹൃദയങ്ങളുള്ളതുമാണ്. മെഡാക്ക ജപ്പാനിലും സീബ്രഫിഷുകള്‍ ഗംഗാ നദീതടത്തിലുമാണു സാധാരണ കാണപ്പെടുന്നത്.'
മീനുകളുടെ ഹൃദയ തന്മാത്ര- കോശ സംവിധാനങ്ങളാണു കാരിയും സംഘവും ആദ്യം പഠിച്ചത്. പരുക്കിനോടുള്ള പ്രതികരണങ്ങളിലായിരുന്നു അടുത്ത ശ്രദ്ധ. ടെലിയോസ്‌റ്റ് കുടുംബാംഗങ്ങള്‍ക്ക് ഹൃദയകോശങ്ങളുടെ കേടുകള്‍ പരിഹരിക്കാനുള്ള കഴിവ് പൂര്‍വികരില്‍നിന്നു ലഭിച്ചതാണെന്ന നിഗമനത്തിലാണ് അവരെത്തിയത്. പക്ഷേ, മെഡാക്ക മീനുകള്‍ക്ക് ആ കഴിവ് നഷ്‌ടപ്പെട്ടതെങ്ങനെ? അതറിഞ്ഞാല്‍ സസ്‌തനികള്‍ക്കു ഹൃദയകോശങ്ങളുടെ തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിന്റെ രഹസ്യവും തിരിച്ചറിയാനാകുമെന്നു ജെയ്‌മി-ഗാഗ്നോണിന്റെ നേതൃത്വത്തിലുള്ള ശാസ്‌ത്രജ്‌ഞര്‍ വിശ്വസിച്ചു.
സവിശേഷമായ തിരശ്‌ചീന വരകളുള്ള സീബ്രാ ഫിഷിനെ യു.എസിലും അലങ്കാര മത്സ്യങ്ങളായി വളര്‍ത്തുന്നുണ്ട്. 1970 കളില്‍ ഭ്രൂണവികസനം പഠിക്കുന്നതിനുള്ള മാതൃകാ ജീവിയായി ജീവശാസ്‌ത്രജ്‌ഞര്‍ സീബ്രാ ഫിഷുകളെ സ്വീകരിച്ചിരുന്നു. അതിവേഗം പെരുകുന്നതിനാല്‍ അവയെ വളര്‍ത്താനും പഠിക്കാനും എളുപ്പമാണ്.
ഹൃദയത്തിന് ഒരു ഷോക്ക്!
മീനുകളിലെ പരിക്ഷണത്തിനു ഗാഗ്‌നോണിന്റെ ലാബിലെ ഗവേഷകര്‍ ക്രയോപ്രോബ് എന്ന ഉപകരണമാണ് ഉപയോഗിച്ചത്. മനുഷ്യരിലുണ്ടാകുന്ന ഹൃദയാഘാതത്തിനു തുല്യമായ അവസ്‌ഥ മീനുകളില്‍ സൃഷ്‌ടിക്കുകയായിരുന്നു ക്രയോപ്രോബിന്റെ ദൗത്യം. ദ്രാവക നൈട്രജനില്‍ മൈനസ് 170 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിച്ച ചെമ്പ് കമ്പിയാണു ക്രയോപ്രോബില്‍ ഉപയോഗിച്ചത്. മീനുകളുടെ ശരീരത്തില്‍ ചെറിയ മുറിവുണ്ടാക്കിയശേഷം 23 സെക്കന്‍ഡുകള്‍ അവ പ്രവര്‍ത്തിപ്പിച്ചു. ഇരുവിഭാഗം മീനുകളുടെയും ഹൃദയകോശങ്ങള്‍ക്ക് ക്രയോപ്രോബ് തകരാര്‍ ഉണ്ടാക്കി. 95 ശതമാനം മീനുകളും പരീക്ഷണത്തെ അതിജീവിച്ചു.
ക്രയോപ്രോബ് ഹൃദയത്തിലുണ്ടാക്കിയ ആഘാതമാണു പിന്നീട് പഠിച്ചത്. മൂന്ന് മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ അവയുടെ ഹൃദയം വേര്‍തിരിച്ചെടുത്ത് പഠന വിധേയമാക്കി. ഹൃദയ മുറിവുകളെയും ശാസ്‌ത്രജ്‌ഞര്‍ നിരീക്ഷിച്ചു. വൈറല്‍ അണുബാധയുടെ സമയത്ത് കണ്ടേക്കാവുന്ന രോഗപ്രതിരോധ പ്രതികരണമാണു സീബ്രാഫിഷില്‍ കണ്ടെത്തിയത്. അത്തരമൊരു പ്രതികരണം മെഡാക്ക മീനില്‍ കണ്ടില്ല. സീബ്രാ ഫിഷിന്റെ ഹൃദയത്തില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രത്യേക തരം പേശീകോശങ്ങള്‍ മെഡാക്കയില്‍ കണ്ടെത്താനായില്ല.
ഹൃദയ കോശങ്ങളെ സീബ്രാഫിഷ് സുഖപ്പെടുത്തുന്നതെങ്ങനെ?
'എല്ലാ മൃഗങ്ങളുടെയും പൂര്‍വികര്‍ക്കു പരുക്കിനുശേഷം ഹൃദയത്തെ പുനരുജ്‌ജീവിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നെന്നാണ് എന്റെ നിഗമനം. കാലക്രമേണെ ആ കഴിവ് മൃഗങ്ങള്‍ക്ക് നഷ്‌ടമായി'.- ക്ലേട്ടണ്‍ കാരി പറഞ്ഞു. 'അതിന്റെ കാരണം അറിയണം. ആ മഹത്തായ സവിശേഷത നമുക്ക് നഷ്‌ടപ്പെടുന്നത് എന്തുകൊണ്ടാണ്? , കാരിക്കും സഹപ്രവര്‍ത്തകര്‍ക്കും ചില സൂചനകള്‍ ലഭിച്ചു. സീബ്രാ ഫിഷിന്റെ പുനരുജ്‌ജീവനത്തിനുള്ള കഴിവിന് അതിന്റെ രോഗപ്രതിരോധ സംവിധാനവുമായി ബന്ധമുണ്ടെന്നാണു പഠനം സൂചിപ്പിക്കുന്നത്. പക്ഷേ, കൃത്യമായി മനസിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.
ഉദാഹരണത്തിന്, ഹൃദയത്തിനു പരുക്കേറ്റപ്പോള്‍ മെഡാക്കയിലേതിനേക്കാള്‍ കൂടുതല്‍ പ്രത്യേക രോഗപ്രതിരോധ കോശങ്ങള്‍ സീബ്രാ ഫിഷിന്റെ മുറിവുള്ള സ്‌ഥലത്ത് പ്രത്യക്ഷമായി. മെഡാക്കയില്‍നിന്ന് വ്യത്യസ്‌തമായി, സീബ്രാ ഫിഷില്‍ മുറിവുണ്ടായ സ്‌ഥലത്ത് പ്രത്യേകപാട് കണ്ടെത്തി. അത് കട്ടിയുള്ള കോശജാലമായി മാറിയില്ല.
'ആ മുറിപ്പാടില്‍ ഒരു രഹസ്യമുണ്ട്. അതിന്റെ കാരണം തന്നെ പ്രധാനമാണ്. പ്രത്യേക മാക്രോഫേജ് സെല്ലുകള്‍ ആ മുറിവുണ്ടായ ഇടത്തേക്കു വരാനും പുതിയ രക്‌തക്കുഴലുകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും കാരണമായതായി കരുതുന്നു'- ഗവേഷകര്‍ വ്യക്‌തമാക്കി. കാലക്രമേണ പുതിയ പേശികള്‍ കേടായ കോശങ്ങളെ മാറ്റിസ്‌ഥാപിക്കുകയും ഹൃദയം സുഖപ്പെടുകയും ചെയ്യുന്നു.
'മൃഗങ്ങള്‍ക്ക് ഹൃദയകോശങ്ങളെ എങ്ങനെ പുനരുജ്‌ജീവിപ്പിക്കാന്‍ കഴിയും, ആ സവിശേഷതകള്‍ നമ്മിലും മറ്റ് മൃഗങ്ങളിലും എങ്ങനെ നഷ്‌ടപ്പെട്ടു എന്നതിനെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്. അത് നമ്മുടെ പരിമിതികളെക്കുറിച്ച് ചിന്തിക്കാന്‍ സഹായിക്കും. അവയെ മറികടക്കാന്‍ സഹായിക്കുന്ന തന്ത്രങ്ങള്‍ എങ്ങനെ രൂപകല്‍പ്പന ചെയ്യാം എന്നും ആലോചിക്കണം'. - ഗവേഷണ സംഘത്തലവനായ ജയ്‌മി ഗാഗ്നോണ്‍ വ്യക്‌തമാക്കി.
സീബ്രാ ഫിഷ് ഗവേഷകരെ സംബന്ധിച്ചു 'വലിയ' മീനായി മാറിക്കഴിഞ്ഞു. അവയില്‍ നടത്തിയ പഠനം ഒരു തുടക്കമാണ്. അങ്ങനെ ലഭിച്ച വിജ്‌ഞാന അടിത്തറയുടെ അടിസ്‌ഥാനത്തില്‍ ഇനി സസ്‌തനികളില്‍ പരീക്ഷണം നടത്തണം. ഒടുവില്‍ ചികിത്സാ മാര്‍ഗം വികസിക്കണം. ആ യാത്രയില്‍ ഏറെ ദൂരം പിന്നിടാനുണ്ട്.
മാത്യൂസ് എം. ജോര്‍ജ്